ദിനവൃത്താന്തം 2

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36


അദ്ധ്യായം 23

ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകൻ അസർയ്യാവു യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസർയ്യാവു, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.
2 അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
3 സർവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം.
4 നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവൽക്കാരായിരിക്കേണം.
5 മൂന്നിൽ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിൽ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
6 എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുതു; അവർ വിശുദ്ധരാകകൊണ്ടു അവർക്കു കടക്കാം; എന്നാൽ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
7 ലേവ്യരോ ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നിൽക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8 ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.
9 യെഹോയാദാപുരോഹിതൻ ദാവീദ്‌രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാർക്കു കൊടുത്തു.
10 അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിർത്തി;
11 അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആർത്തുവിളിച്ചു.
12 ജനം വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
13 പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതു രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
14 യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടു: അവളെ അണികളിൽകൂടി പുറത്തു കൊണ്ടു പോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ചു കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
15 അങ്ങനെ അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു: അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവെച്ചു അവർ അവളെ കൊന്നുകളഞ്ഞു.
16 അനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവ്വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.
17 പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു.
18 ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.
19 വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവൻ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ കാവൽക്കാരെ നിയമിച്ചു.
20 അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.
21 ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.