ഉല്പത്തി

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50


അദ്ധ്യായം 44

അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ച്, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക.
2 ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വയ്ക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.
3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.
4 അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പേ, യോസേഫ് തന്റെ ഗൃഹവിചാരകനോട്: എഴുന്നേറ്റ് ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോട്: നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്ത്?
5 അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
6 അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.
7 അവർ അവനോടു പറഞ്ഞത്: യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
8 ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്ന് നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്‍ടിക്കുമോ?
9 അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം.
10 അതിന് അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.
11 അവർ ബദ്ധപ്പെട്ടു ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.
12 അവൻ മൂത്തവന്റെ ചാക്ക് തുടങ്ങി ഇളയവൻറേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.
13 അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
14 യെഹൂദായും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
15 യോസേഫ് അവരോട്: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.
16 അതിനു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടൂ? എന്തു ബോധിപ്പിക്കേണ്ടൂ? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടൂ? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ, ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ എന്നു പറഞ്ഞു.
17 അതിന് അവൻ, അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
18 അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: യജമാനനേ, അടിയൻ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ നേരേ കോപം ജ്വലിക്കരുതേ;
19 യജമാനൻ ഫറവോനെപ്പോലെ അല്ലോ; നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
20 അതിനു ഞങ്ങൾ യജമാനനോട്: ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവനു വാർധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുത്തനേ ശേഷിപ്പുള്ളൂ; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
21 അപ്പോൾ യജമാനൻ അടിയങ്ങളോട്: എനിക്കു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ.
22 ഞങ്ങൾ യജമാനനോട്: ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു. അതിനു യജമാനൻ അടിയങ്ങളോട്:
23 നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
24 അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു.
25 അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു.
26 അതിനു ഞങ്ങൾ: ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെയുണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജനില്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാൺമാൻ പാടില്ല എന്നു പറഞ്ഞു.
27 അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ.
28 അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചുകീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
29 നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
30 അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ട്,
31 ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
32 അടിയൻ അപ്പനോട്: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33 ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ.
34 ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.