യോശുവ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24


അദ്ധ്യായം 18

അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിർത്തി; ദേശം അവർക്കു കീഴടങ്ങിയിരുന്നു.
2 എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
3 യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും?
4 ഓരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിൻ; ഞാൻ അവരെ അയക്കും; അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം.
5 അതു ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിർക്കകത്തു തെക്കു പാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിർക്കകത്തു വടക്കു പാർത്തുകൊള്ളട്ടെ.
6 അങ്ങനെ നിങ്ങൾ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടും.
7 ലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവർക്കു കൊടുത്തിട്ടുള്ള അവകാശം യോർദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.
8 അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു.
9 അവർ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്കു മടങ്ങിവന്നു.
10 അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേൽമക്കൾക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
11 ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
12 വടക്കുഭാഗത്തു അവരുടെ വടക്കെ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്കു യെരീഹോവിന്റെ പാർശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു.
13 അവിടെനിന്നു ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
14 പിന്നെ ആ അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിർയ്യത്ത്-യെയാരീം എന്ന കിർയ്യത്ത്-ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം
15 തെക്കെഭാഗം കിർയ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
16 പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയിൽ കൂടി തെക്കോട്ടു യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
17 വടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
18 അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
19 പിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
20 ഇതു തെക്കെ അതിർ, അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
21 എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,
22 ബേത്ത്-അരാബ, സെമാറയീം, ബേഥേൽ,
23 അവ്വീം, പാര, ഒഫ്ര,
24 കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
25 ഗിബെയോൻ, രാമ, ബേരോത്ത്,
26 മിസ്പെ, കെഫീര, മോസ,
27 രേക്കെം, യിർപ്പേൽ, തരല,
28 സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിർയ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.